Friday, October 11, 2013



നെടുവീര്‍പ്പുകള്‍


               അവള്‍ പതിയെ തന്‍റെ ഓര്‍മ്മകളിലൂടെ നടക്കുകയായിരുന്നു.... പച്ചവിരിപ്പിട്ട വയലേലകള്‍, സ്വര്‍ണക്കതിരാര്‍ന്ന നെല്‍ചെടികള്‍, പാടത്തെങ്ങും പാറി നടന്നിരുന്ന തത്തകള്‍............... അവയ്ക്കിടയിലൂടെ ഓടി നടന്ന ബാല്യം....

ടൌനിലെക്കുള്ള അച്ഛന്‍റെയും അമ്മയുടെയും കൂടുമാറ്റം പെട്ടെന്നായിരുന്നു. എങ്ങും വരുന്നില്ലെന്ന് പറഞ്ഞു  വാശി പിടിച്ച തന്നെ അമ്മ മുത്തശ്ശിയില്‍  നിന്നും പറിച്ചെടുക്കുകയായിരുന്നു.

തറവാട്ടിലെ വലിയ മുറിയില്‍ നിന്നും ഇടുങ്ങിയ മുറിയിലേക്ക് വലിചെറിയപ്പെട്ടപ്പോള്‍ പലതും നഷ്ടപ്പെടുകയായിരുന്നു. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ മുറി പോലെയായി മനസ്സും.  മുത്തശ്ശി ഫോണ് വിളിയില്‍ മാത്രം ഒതുങ്ങുന്ന ഓര്‍മയായി. പിന്നിടെപ്പോഴോ അതും നിലച്ചു. യാത്രകള്‍ തിരക്ക് നിറഞ്ഞതായി. ചിന്തകളും ശൈലിയും ഓരോ ഘട്ടത്തിലും മാറിക്കൊണ്ടിരുന്നു. ജീവിതം ഒരു ഹൈവേ  ട്രാഫിക് പോലെ ആയിരുന്നു. 
കല്യാണം എന്ന മുറവിളി ഉണര്‍ന്നപ്പോള്‍ ആരുടെയോ നേര്‍ക്ക് കഴുത്ത് നീട്ടി. 15 വര്‍ഷത്തെ ദാമ്പത്യം. 12 വയസ്സായ മകന്‍...... 

society lady ആയിക്കഴിഞ്ഞിരുന്ന അവള്‍ക്ക് സ്നേഹമെന്ന വാക്കിന്‍റെ അര്‍ത്ഥം നഷ്ടമായിരുന്നു. ലതയെ അമ്മയെന്ന് മകന്‍ വിളിച്ചപ്പോള്‍ അതില്‍ അസ്വാഭാവികത തോന്നിയില്ല. ശ്രീകുമാര്‍ മറ്റൊരു കൂട് തേടി പോയപ്പോഴും തനിച്ചായതായ് തോന്നിയില്ല. ജീവിതം തനിച്ചും ആഘോഷിക്കുകയായിരുന്നു.

റോസിയുടെ വീട്ടിലെ ഫങ്ഷനില്‍ വെച്ചാണ്‌  സുരേഷിനെ കണ്ടുമുട്ടുന്നത്. പരിചയം സൌഹൃദത്തിലുമപ്പുറം വഴി മാറിയപ്പോള്‍ സന്ദര്‍ശനങ്ങള്‍ പാതിരാത്രികളിലായി. പിന്നിടെപ്പോഴോ അതും നിലച്ചു. 

മദ്യത്തിന്‍റെ ഗന്ധം നിറഞ്ഞിരുന്ന മുറിയില്‍ ഉണ്ണിയുടെ വരവുകള്‍ കുറവായിരുന്നു. ബോര്‍ഡിങ്ങില്‍ പോവാന്‍ അവന്‍ തന്നെയാണ് വാശി പിടിച്ചത്. വലിയ ആ വീട്ടില്‍ പതിയെ ഏകാന്തത കൂട് കൂട്ടുകയായിരുന്നു.

വല്ലാത്തൊരു മടുപ്പ് തോന്നിയപ്പോഴാണ് ആ മുറി വീണ്ടും തുറന്നത്. എപ്പോഴോഅടച്ച്പൂട്ടിയതായിരുന്നു അത്. എന്നോ വലിച്ചെറിയപ്പെട്ട ആ പെട്ടിക്കായ്‌ അവള്‍ തിരഞ്ഞു. അത് തുരുമ്പിച്ചിരുന്നു. വല്ലടൊരു ശബ്ദത്തോടെ ആ പെട്ടി തുറന്നു. ആ രാമായണം അകെ പോടിപിടിച്ചിരുന്നു. പക്ഷെ അതിനുള്ളില്‍ എന്നോ സൂക്ഷിച് വച്ചിരുന്ന ആ മയില്‍‌പീലി ഇന്നും പഴയത് പോലെ തന്നെ.. പതിയെ രാമായണത്തിന്‍റെ താളുകള്‍ മറിക്കവേ വാത്സല്യത്തിന്‍റെ ചൂട് അവള്‍ അറിഞ്ഞു. നിറകണ്ണുകളോടെ തന്നെ യാത്രയാക്കിയ ആ രൂപത്തെ അവള്‍ ഓര്‍ത്തു.

ശരീരത്തിലാകെ കൂര്‍ത്ത കത്തികള്‍ കുത്തിയിറക്കിയ വേദന അവള്‍ക്കനുഭവപ്പെട്ടു. കണ്ണില്‍ നിന്നൊഴുകുന്ന തുള്ളികള്‍ക്ക് രക്തത്തിന്‍റെ നിറമാണെന്ന് അവള്‍ക്ക് തോന്നി. പഴയ അമ്മുവി മുത്തശ്ശിയുടെ മാറോട് ഒട്ടിച്ചേര്‍ന്നു കിടക്കാന്‍ അവള്‍ കൊതിച്ചു.
ഹൃദയത്തിന്‍റെ ഒരു ഭാഗം തകരുന്നതായ് അവള്‍ അറിഞ്ഞു. പതിയെ അവള്‍  തറയില്‍ വീണ, എന്നോ നഷ്‌ടമായ സ്വപ്നങ്ങള്‍ക്കായി കണ്ണുകളടച്ചു.ഒരു നീര്‍ത്തുള്ളി മെല്ലെ തറയിലേക്കിറ്റു വീണു...