Saturday, July 30, 2011

പ്രതീക്ഷ. . . . .

  

ഒരിക്കലും അടുക്കില്ലെന്നറിയാം
എങ്കിലും. . ..,
 ഞാന്‍ നിന്നെ സ്നേഹിച്ചോട്ടെ . . . .?
ഞാന്‍ എന്‍റെ വേദനകള്‍ മറക്കുന്നത് 
നിന്നെ സ്നേഹിക്കുമ്പോഴാണ്. . .
ആഗ്രഹിക്കാന്‍ അര്‍ഹതയില്ലെന്ന്
എനിക്കറിയാം . . .
പക്ഷെ . . .,
എന്തെങ്കിലും ആഗ്രഹിക്കേണ്ടേ . . .?  
ആശയാണ് നിരാശയ്ക്ക് കാരണമെന്ന്
ബുദ്ദന്‍ പറഞ്ഞു . . .
ആഗ്രഹങ്ങളില്ലാത്ത മനുഷ്യന്‍ 
ഒറ്റപ്പെട്ട തുരുത്ത് പോലെയാണെന്ന് 
വേറേതോ മഹാനും 
ഏത് വിശ്വസിക്കണം എന്നറിയില്ല. .
ഒന്ന് മാത്രം ഞാനറിയുന്നു. . .
ഞാന്‍ ഇന്നും ജീവിക്കുന്നത് 
നീ എന്റെതാകുമെന്ന  പ്രതീക്ഷയിലാണ് . . . 

. . . . . . .

????
എങ്ങനെയാണു ഈ ലോകത്തിനു 
എന്‍റെ ഹൃദയം തുറന്നു കാണിക്കേണ്ടത്..? 
വാക്കുകള്‍ ഇപ്പോള്‍ മൂല്യം നഷ്‌ടമായ 
നാണയങ്ങളെ പോലെ ആയിരിക്കുന്നു.
എല്ലാവരുടെ കയ്യിലും ധാരാളം 
പക്ഷെ ആര്‍ക്കും വേണ്ട.
വാക്കുകള്‍ക്ക് വികാരങ്ങളെ  പണ്ടെന്നപോലെ 
ഇന്ന് ഉള്‍ക്കൊള്ളാന്‍ ആവുന്നില്ലാലോ....?
പിന്നെ ഞാനെന്തിനു 
നിങ്ങളോട് സംസാരിക്കണം ...?

Wednesday, July 27, 2011

തിരിച്ചറിവുകള്‍...

     

പഴയ ഓര്‍മ്മകള്‍ മനസ്സിനെ വല്ലാതെ ഉലയ്ച്ചപ്പോഴാണ്  അവള്‍ വീണ്ടും അവിടേക്ക് പോവാന്‍ തീരുമാനിച്ചത്.ഉച്ച തിരിഞ്ഞ മൂന്നു മണി ആയിരുന്നു എത്തുമ്പോള്‍. ഒരുപാട് മാറി.., എങ്കിലും ആ സിമെന്റ് ബെഞ്ചുകള്‍ ഇപ്പോഴും അതുപോലെ തന്നെ. 
കൂട്ടുകാരോടൊപ്പം എത്ര ഇടവേളകളാണ് താനിവിടെ ചിലവഴിചിട്ടുള്ളത്...?
അവളോര്‍ത്തു.
ആ പൊട്ടിച്ചിരികള്‍ അവള്‍ക്ക് കേള്‍ക്കാമായിരുന്നു.കണ്ണടച്ചിരുന്നു ഓര്‍മ്മകളിലേക്ക് ഊളിയിടാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപരിചിതമായ ഒരു ശബ്ദം അവളെ പേര് ചൊല്ലി വിളിച്ചത്. ഒരു ചെറു ഞെട്ടലോടെ തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ട മുഖം പരിചയമുള്ളത് തന്നെ ആയിരുന്നു.
"ആകാശ്....!?"
അവള്‍ വിളിച്ചു. ആ വിളിയില്‍ സംശയവും കലര്‍ന്നിരുന്നു.
അതെ എന്നാ അര്‍ത്ഥത്തില്‍ അവന്‍ അവളോട ചിരിച്ചു. പിന്നെ അവള്‍ക്കഭിമുഖമായി ഇരുന്നു. അവന്‍ അവളോടോ അവള്‍ അവനോടോ മുന്‍പൊരിക്കലും സംസാരിച്ചിരുന്നില്ല. പക്ഷെ അന്ന് അവര്‍ക്ക് എന്തുകൊണ്ടോ പരസ്പരം സംസാരിക്കണം എന്ന് തോന്നി. എന്നിട്ടും മൗനം അവര്‍ക്കിടയില്‍ നിറഞ്ഞു നിന്നു. പതിയെ അവനായിരുന്നു തുടങ്ങിയത്, വിശേഷങ്ങള്‍ ചോദിച് . 
കോടതിയില്‍ നിന്നും കിട്ടിയ divorce ആയിരുന്നു ഏറ്റവും പുതിയ വിശേഷം..
എന്തായിരുന്നു കാരണം എന്ന് അവന്‍ ചോദിച്ചില്ല. അത് നന്നായെന്നു അവള്‍ക്കും തോന്നി. തിരിച്ചങ്ങോട്ടു വിശേഷങ്ങള്‍ ചോദിച്ചപ്പോള്‍ പിണങ്ങിപ്പോയ ഭാര്യയെ കുറിച്ചായിരുന്നു അവന്‍റെ മറുപടി. പാവം എന്ന് മനസ്സില്‍ തോന്നിയില്ല.. അതില്‍ അവനു വിഷമമുണ്ടെന്നും.
വീണ്ടും അകലങ്ങളിലേക്ക്‌ നോക്കി ഇരിക്കുമ്പോഴായിരുന്നു അവന്‍ ചോദിച്ചത്.
"നിനക്കെന്നെ  സ്നേഹിക്കാമായിരുന്നില്ലേ...?"
കേള്‍ക്കാന്‍ പാടില്ലാത്ത എന്തോ കേട്ട ഞെട്ടലോടെ അവന്‍റെ മുഖത്തേക്ക് നോക്കിയപ്പോള്‍  നഷ്ടബോധത്തിന്റെ ഇളകിമറിയുന്ന ആഴക്കടല്‍ അവള്‍ അവന്‍റെ കണ്ണുകളില്‍ കണ്ടു.
"നീ അറിയാതെ എത്ര ഇടവേളകളില്‍ ഞാന്‍ നിന്നെ നോക്കി നിന്നിട്ടുണ്ടെന്ന് നിനക്കറിയാമോ..?"
അവന്‍ ചോദിച്ചു. അതില്‍ നിരാശയുടെ നൊമ്പരം അവള്‍ക്കനുഭവപ്പെട്ടു.
"നീ എന്തുകൊണ്ട് എന്നോട് പറഞ്ഞില്ല?"
അവള്‍ ചോദിച്ചു.
"പേടിയായിരുന്നു.. നീ എന്നില്‍ നിന്നും അകലുമോ എന്ന്."
അവന്‍ പറഞ്ഞു.
ഒരു നിമിഷം അവള്‍ നിശബ്ദയായി. ഇല്ല .., തന്‍റെ ഓര്‍മ്മകളിലെവിടെയും   ഇവനുണ്ടയിരുന്നില്ല. അവിടെ തന്‍റെ കൂടുകാര്‍ മാത്രമായിരുന്നു..
"എന്റെ ആദ്യത്തെയും അവസാനത്തെയും പ്രണയം നീ ആയിരുന്നു. എന്നും നീ മാത്രമായിരിക്കുകയും  ചെയ്യും."
അവന്‍ പറഞ്ഞു.
10 വര്‍ഷം കൂടെക്കഴിഞ്ഞവനില്‍ നിന്നും കേള്‍ക്കാന്‍ കൊതിച്ച വാക്ക്... പക്ഷെ അദ്ദേഹത്തിന് ബിസിനെസ്സിന്റെ തിരക്കുകലോഴിന്ജ് മറ്റൊന്നിനും നേരമില്ലായിരുന്നു. ഇന്ന് താനൊരിക്കലും അറിയാന്‍ ശ്രമിക്കാതിരുന്നവനില്‍ നിന്നും   ഈ വാക്കുകള്‍ കേള്‍ക്കുന്നു....
എന്തിനായിരുന്നു ഇവന്‍ തന്നെ നിശബ്ദമായി പ്രണയിച്ചത്...?
"അപ്പോള്‍ തന്‍റെ വിവാഹം..?"
അവള്‍ ചോദിച്ചു
"വിവാഹത്തിന് പ്രണയം വേണമെന്നുണ്ടോ..?"
അവന്‍ മറുചോദ്യം ചോദിച്ചു.
ശരിയാണ്. വിവാഹത്തിന് പ്രണയം വേണ്ട. അങ്ങനെ ആയിരുന്നെങ്കില്‍ തന്‍റെ വിവാഹ ജീവിതം ഇത്രയും വര്‍ഷം നീണ്ടു നില്‍ക്കില്ലായിരുന്നല്ലോ...?
ഒറ്റയ്ക്കിരിക്കാന്‍ മോഹിച്ചായിരുന്നു അവള്‍ അവിടെ വന്നത്. പക്ഷെ അവന്‍റെ സാമിപ്യം    അവളെ അലോസരപ്പെടുത്തിയില്ല. താന്‍  ഇത്രനാളും കാത്തിരുന്നത് ഈ സാമിപ്യത്തിനു ആയിരുന്നെന്നു  അവള്‍ക്ക് തോന്നി.
അപ്പോഴായിരുന്നു അവളുടെ ഫോണ്‍ ring ചെയ്തത്. എടുത്തു നോക്കിയപ്പോള്‍ അത് ഉണ്ണിയായിരുന്നു.
"അമ്മ എപ്പോ വരും?"
അവന്‍ ചോദിച്ചു.
ഉടനെ വരാം എന്ന് പറഞ്ഞ അവള്‍ ഫോണ്‍ കട്ട്‌ ചെയ്തു. അവനു നേരെ തിരിഞ്ഞു അവള്‍ പറഞ്ഞു.
"മകനാണ്, ഉണ്ണി.  8വയസ്സായിരിക്കുന്നു. എപ്പോ വരുമെന്ന് ചോദിക്കാന്‍ വിളിച്ചതാണ്."
"സമയമായെങ്കില്‍ പൊയ്ക്കോള്.."  
അവന്‍ പറഞ്ഞു.
"ഇനിയും വിധി ഉണ്ടെങ്കില്‍ കാണാം.."
അവള്‍ അവനോട് യാത്ര  പറഞ്ഞിറങ്ങി.
വൈകുന്നേരമായതിനാല്‍ ബസ്സില്‍ വലിയൊരു തിരക്ക് അവള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഭാഗ്യത്തിന് സീറ്റ്‌ കിട്ടി. തന്‍റെ മനസ്സിന്‍റെ വിങ്ങല്‍ അവള്‍ അറിയുന്നുണ്ടായിരുന്നു. അവളുടെ മുന്നില്‍ അവന്‍റെ മുഖം തെളിഞ്ഞു. വേദന ചാലിച്ച നിഷ്കളങ്കമായ ആ കണ്ണുകളില്‍ അവള്‍ സ്നേഹം കണ്ടു. താന്‍  തിരിച്ചറിയാതെ പോയ സ്നേഹം.
അവള്‍ കണ്ണുകള്‍ അടച്ചു. 
ദൂരെ  അസ്തമയ  സൂര്യന്‍  തന്‍റെ കിരണങ്ങളെ തിരമാലകളില്‍ ഒളിപ്പിക്കുകയായിരുന്നു...... 


kavitha

നീ  എനിക്ക് ആരായിരുന്നെന്ന്
എനിക്കറിയില്ല ,
ഇന്നും ഈ മഴ പോലെ ..
നിന്‍റെ മൗനവും പുഞ്ചിരിയും അട്ടഹാസങ്ങളും 
ഞാന്‍ എന്റേതെന്നു  കരുതി..
അന്ന് നാലുകെട്ടിന്റെ മുറ്റത്ത്  നിന്നും 
മഴയെ അറിഞ്ഞ അതേ കൗതുകത്തോടെ
ഞാനിന്നലെ നിന്നെ അറിഞ്ഞു..
ഇന്ന് ഞാന്‍ നിന്നെ വെറുക്കുന്നു.
നിന്നിലൂടെ ഞാനേറെ സ്നേഹിച്ച 
എന്റെ ഈ മഴയേയും......